കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ പരാതി.
കോൺഗ്രസ് നേതാവ് ടി.ഒ. മോഹനനാണ് ഭാരതീയ ന്യായസംഹിതയിലെ 248-ാം വകുപ്പ് പ്രകാരം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നല്കിയത്.
ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന് കാണിച്ച് ഗൺമാൻ നല്കിയ പരാതിക്കെതിരേയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കള്ളപ്പരാതി നല്കി നിരപരാധികളെ ജയിലിൽ അടച്ച സംഭവത്തിൽ മന്ത്രിക്കും ഗൺമാനുമെതിരേ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ ഡിജിപി അഡ്വ. ടി. ആസഫലി മുഖേനയാണ് പരാതി നല്കിയിരിക്കുന്നത്.
സംഭവദിവസത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ നടപടി വേണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പടെ അഞ്ചുപേരെ ജയിലിലടച്ച നടപടിക്കെതിരേയാണ് പരാതി.